ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആക്രമണത്തിന് പിന്നിൽ ആരാണെന്നും കുറ്റവാളികൾ ആരെന്നും ഉടൻ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നതായി ഡോവൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ആക്രമണത്തിന് ശേഷമുള്ള നിർണായക നിമിഷങ്ങളെക്കുറിച്ച് ഡോവൽ വിശദീകരിച്ചത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ രാജ്യത്തേക്ക് മടങ്ങിയെത്തി.
വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിദേശകാര്യ സെക്രട്ടറി എത്തിയിരുന്നു. അവിടെവെച്ചുതന്നെ ഉന്നതതല യോഗം ചേരുകയും യോഗത്തിൽ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ആക്രമണം നടത്തിയത് ആരാണെന്നും അതിന് ഉത്തരവാദികൾ ആരാണെന്നും കുറ്റവാളികളെ കൃത്യമായി തിരിച്ചറിയണമെന്നും പ്രധാനമന്ത്രി തന്നോട് നിർദ്ദേശിച്ചതായി അജിത് ഡോവൽ പറഞ്ഞു.
രാജ്യത്തിന്റെ ഉദാരതയും സഹിഷ്ണുതയും ദൗർബല്യമായി ആരും കാണരുതെന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകത്തിന് നൽകിയതെന്നും ഡോവൽ പറഞ്ഞു. അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ തന്നെ കടുത്ത പ്രഹരം നടത്താനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരക്യാമ്പുകൾ, പ്രത്യേകിച്ച് പഹൽഗാം ആക്രമണവുമായി ബന്ധമുള്ള കേന്ദ്രങ്ങൾ തകർക്കുക എന്നതായിരുന്നു 88 മണിക്കൂർ നീണ്ട സൈനിക ദൗത്യത്തിന്റെ ലക്ഷ്യമെന്നും ഡോവൽ പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണ നൽകുന്നതും ഭീകരർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിലെ വീഴ്ചയും ഇനി ഇന്ത്യ അംഗീകരിക്കില്ലെന്ന സന്ദേശം പാക്കിസ്ഥാൻ സൈന്യത്തിന് നൽകുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.